കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്സ്പ്രസില്‍ കോവിഡ് രോഗബാധിതൻ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാള്‍ കയറിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു.
തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റോപ്പില്‍ തീവണ്ടി നിര്‍ത്തി യാത്രക്കാരനെ റെയില്‍വേ ആരോഗ്യവിഭാഗം സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരന് യാത്ര ചെയ്തത് അടക്കം മൂന്ന് കമ്പാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു എന്നാണ് വിവരം.
കുന്ദമംഗലം സ്വദേശിയായ ഇയാള്‍ കെഎസ്ഇബി കരാര്‍ ജോലിക്കാരനെന്നാണ് റിപ്പോര്‍ട്ട്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്ക് തയ്യാറായത്.
കോവിഡ് പൊസിറ്റീവ് ആയ ആള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്നുപേരെ നിരീക്ഷണത്തിലാക്കി. കോവിഡ് ബാധിതനായ യാത്രക്കാരനെ ഇറക്കിയ എറണാകുളം സ്റ്റേഷന് അണുവിമുക്തമാക്കി. ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ ശേഷം അണുവിമുക്തമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ