പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ല;  കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തല്‍

പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ല;  കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തത്കാലം തുറക്കില്ലെന്ന് ജമാഅത് പരിപാലന സമിതി. മസ്ജിദില്‍ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ്  തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാ അത് പരിപാലന സമിതി അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ആരാധനാലയങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവ ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

1. ആരാധനാലയത്തിന്റെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുള്ള? സംവിധാനവും, ശുചീകരണ സംവിധാനവും ഉണ്ടായിരിക്കണം.

2. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ പരിസരത്ത് അനുവദിക്കൂ.

3. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്

4. കോവിഡിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പതിവായി പ്ലേ ചെയ്യണം.

5. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.

6. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.

7. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്

8. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

9. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല.

10. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം

11. ആരാധനാലയത്തിന് പുറത്തുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം

13. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

14. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

15. ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

16. 65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com