തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കും. വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ആദ്യ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകുന്നത്. വിമാന യാത്രയ്ക്കു മുൻപ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം.
വിദേശത്തു നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ വ്യവസ്ഥ വെച്ചത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വിദേശ നാടുകളിൽ നിന്ന് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നിന്ന് എത്തുന്ന കുറേപ്പേരിൽ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന നടപ്പാക്കാനുള്ള സർക്കാർ നീക്കം. ഇത് ഈ മാസം 20ന് പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവർക്ക് ഇത്തരം നിബന്ധനകൾ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികൾക്കിടയിൽ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടി വരിക. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് ഇത് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ