ക്വാറന്റീൻ കേന്ദ്രത്തിൽ 'ദമ്പതി'കളുടെ സുഖവാസം, കറങ്ങാനിറങ്ങിയത് കെണിയായി, കേസിന് പിന്നാലെ 'ദാമ്പത്യം' പൊളിച്ചടുക്കി യഥാർത്ഥ ഭാര്യ പൊലീസ് സ്റ്റേഷനിൽ

ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ക്വാറന്റീന്‍ കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കും കിട്ടിയത് മുട്ടൻ പണി. സംശയം തോന്നി നാട്ടുകാർ തടഞ്ഞുവെച്ച ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ സ്ഥലത്തെത്തിയതോടെ ക്വാറന്റീനിലെ  'ദാമ്പത്യം' പൊളിഞ്ഞു.

ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ക്വാറന്റീന്‍ ലംഘനത്തിന് കേസെടുത്തശേഷം ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ഒരാഴ്ചമുമ്പ് വിദേശത്തുനിന്നെത്തിയ യുവതിയും യുവാവും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ താമസിക്കുകയായിരുന്നു.

ഇതിനിടെ ഇരുവരും കേന്ദ്രത്തില്‍ നിന്നിറങ്ങി കറങ്ങിനടന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ചോദിച്ചപ്പോൾ, യുവതിയുടെ അച്ഛനെ കാണാന്‍പോയെന്നാണ് പറഞ്ഞത്. ഇതിനിടെ യുവാവിന്റെ യഥാർത്ഥ ഭാര്യ ഇടുക്കിയിൽ നിന്നും സ്ഥലത്തെത്തി.

ഇതോടെ ക്വാറന്റീനിൽ കഴിഞ്ഞത് യഥാർത്ഥ ദമ്പതികളല്ലെന്നും, ഇരുവരും അടുപ്പത്തിലുള്ളവരുമാണെന്ന് പൊലീസ് മനസ്സിലാക്കി. പൊലീസ് ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചശേഷം യഥാർത്ഥ ഭാര്യയെ ഇടു‌ക്കിയിലെ വീട്ടിലേക്ക് അയച്ചു. യുവാവിനെയും യുവതിയെയും കോട്ടയത്തെ മറ്റൊരു ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com