39 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു; വൈറസ് ബാധിതര്‍  164; സ്ഥിതി കൂടുതല്‍ ഗൗരവമെന്ന് മുഖ്യമന്ത്രി

സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
39 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു; വൈറസ് ബാധിതര്‍  164; സ്ഥിതി കൂടുതല്‍ ഗൗരവമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39  പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി. ഒരാളുടെ റിസല്‍റ്റ് നെഗറ്റീവാണ്‌.

രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

1,10,299 പേരാണ് നീരീക്ഷത്തില്‍ കഴിയുന്നത്. ഇതില്‍ 1,09,683പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 616 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. 112 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായി. സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്തു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 ബാധയായി. കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു രോഗബാധ. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.

രോഗ സാധ്യതയുണ്ടെങ്കിൽ അപ്പോൾത്തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച് അവിടെനിന്നാണ് സാംപിളുകൾ അയക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിന്റെ യാത്രയുടെ വിശദാംശങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പൊതുപ്രവർത്തകനു യോജിച്ച രീതിയിലല്ല അദ്ദേഹം പെരുമാറിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഘട്ടത്തിൽ ഒരു പൊതു പ്രവർത്തകനിൽനിന്ന് ഇങ്ങനെയുള്ള സമീപനമാണോ വേണ്ടത്?. ഇത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ ഏറെയൊന്നും അകലെയല്ല. ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സ്വയമാണ്. ചില സമരരീതികളും പുനരാലോചിക്കേണ്ടതാണ്. കൊറോണ ബാധ വന്നപ്പോൾ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രത്യേക രീതിയിലുള്ള സമരരീതികൾ നമ്മൾ കണ്ടിരുന്നു. അകലം പാലിക്കാൻ പറയുമ്പോൾ അടുപ്പിച്ചുനിന്ന് ബലപ്രയോഗ രീതി കണ്ടതാണ്. ഇതൊക്കെ സംസ്കാര സമ്പന്നമായ സമൂഹത്തിന് ചേർന്നതല്ല. എല്ലാവരും ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.

കാസർകോടുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആശുപത്രി കാര്യങ്ങൾക്ക് ആശ്രയിച്ചത് കർണാടകയെയാണ്. മംഗലാപുരം കാസർകോടിന്റെ വടക്കുഭാഗത്തുള്ളവർക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണ്. ഇപ്പോൾ ആർക്കും അങ്ങോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. കണ്ണൂരിൽ കാസർകോട് ഉള്ളവരെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ല. ഇത് ഒരു അടിയന്തര സാഹചര്യമായി മാറിയിരിക്കുന്നു. രോഗികളെയും കർണാടക കടത്തിവിടുന്നില്ല. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ആലോചിക്കുന്നുണ്ട്. കർണാടകയുമായി ഇക്കാര്യം ചർച്ച ചെയ്യാം. കർണാടകയും കേരളവും അതിർത്തി പങ്കിടുന്നതിനാൽ വിവിധ പ്രദേശങ്ങൾ വഴി യാത്ര ചെയ്യാം. റോഡിൽ മണ്ണിട്ട് കർണാടക ഗതാഗതം തടയുകയാണ്. ഇതു കേന്ദ്ര നിർദേശത്തിന് എതിരാണ്.

കാസർകോട് ജില്ലയിൽനിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതൽ റിസൽട്ടുകൾ വരുന്നു. ചില അടിയന്തര നടപടികൾ അവിടെ സ്വീകരിക്കണം. അവിടത്തെ മെ‍ഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നീക്കങ്ങൾ തുടങ്ങും. സർക്കാരും ജനങ്ങളും ഈ ഘട്ടത്തിൽ കൂടുതൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ഇവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തും. ഇത്തരക്കാരുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ കഴിയണം. പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം എന്നിവ ചികിൽസിക്കുന്നവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണം. മറ്റുള്ളവർ രോഗവാഹകനോ മറ്റോ ആയാൽ  പ്രശ്നമാകും. രോഗം വന്നില്ലെങ്കിലും സംഭാവന ചെയ്യാൻ ഇത്തരക്കാർക്കു സാധിക്കും.

രോഗം കൂടിയ ആളുകളെ ചികിത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കും. 200 കിടക്കകൾ, 40 ഐസിയു, 15 വെന്റിലേറ്റർ എന്നിവ ഇവിടെ ക്രമീകരിക്കും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡിന്റെ പ്രാഥമിക കേന്ദ്രമാക്കി മാറ്റും. ടെസ്റ്റിങ് വിപുലമായി നടത്താനുള്ള സൗകര്യം അവിടെയുണ്ട്. ക്യൂബയിൽനിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ഉയർന്നു. രോഗപ്രതിരോധത്തിന് എല്ലാ സാധ്യതയും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കുടിവെള്ളമെത്തിക്കാനും മറ്റും റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധിക്കണം. പണയത്തിലുള്ള സ്വർണലേലമടക്കം എല്ലാ ലേലനടപടികളും നിർത്തിവയ്ക്കണം, കുടിശിക നോട്ടിസ് അയയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളും നിർത്തണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കാനുള്ള കാലാവധി ദീർഘിപ്പിക്കണം.


പ്രളയകാലത്തെ മാതൃകയിൽ ദുരിതാശ്വാസ നിധി സ്വരൂപിക്കണം. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നത്തെ നിലയിൽ ആകാവുന്ന സംഭാവന നൽകാവുന്നതാണ്. കേന്ദ്ര ആരോഗ്യ പാക്കേജിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തണം. കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഏറെ പ്രയത്നം ആവശ്യമാണ്. ഇതു സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com