തിരുവനന്തപുരം: കോവിഡ് ശമനമില്ലാതെ നീളുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 15നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർഥികൾക്കു മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസിൽ സുരക്ഷിത അകലം ഉറപ്പാക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അടുത്തെത്തുന്നതിനാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും.
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്നാട് ഈ മാസം 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേരളവും സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ പദ്ധതിയിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ