വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ടു ചെയ്യാം ; ഓര്‍ഡിനന്‍സില്‍ ഭേദഗതിയുമായി സര്‍ക്കാര്‍

വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാകും പോസിറ്റീവ് ആയവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കുക
വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ടു ചെയ്യാം ; ഓര്‍ഡിനന്‍സില്‍ ഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ടു ചെയ്യാം. ഇതിനായി വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ പ്രത്യേക സംവിധാനം സജ്ജീകരിക്കും. ഇതു സംബന്ധിച്ച മുന്‍ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പോസ്റ്റല്‍ വോട്ടിന് വോട്ടെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് അപേക്ഷിക്കണം.

ഇതോടെ തെരഞ്ഞെടുപ്പിന്റെ അന്നോ, തലേദിവസമോ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും. ഇത് പരിഗണിച്ചാണ് മുന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്.  വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാകും ഇത്തരത്തില്‍ പോസിറ്റീവ് ആയവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കുക. 

പുതിയ നിര്‍ദേശം അനുസരിച്ച് പോസിറ്റീവ് ആകുന്നവര്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താം. ഒന്നുകില്‍ നിലവിലെ ക്യൂ അവസാനിച്ചശേഷമോ, അല്ലെങ്കില്‍ തൊട്ടടുത്ത മുറിയില്‍ സംവിധാനം ഉണ്ടാക്കിയോ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാവുന്നതാണെന്നാണ് ഓര്‍ഡിനന്‍സ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com