ശബരിമലയിൽ സന്നിധാനത്ത് ഡ്യൂട്ടിയുള്ള പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്

ശബരിമലയിൽ സന്നിധാനത്ത് ഡ്യൂട്ടിയുള്ള പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. മണ്ഡലക്കാലം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ കോവിഡ് ഫലം പോസിറ്റീവായത്. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കമായതിന് പിന്നാലെ രാവിലെ മുതൽ ഭക്തരെ ദർശനത്തിനായി കടത്തി വിട്ടു തുടങ്ങിയിരുന്നു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനത്തിന് അവസരം. ഇതിന് പിന്നാലെയാണ് പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത്. 

കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. പ്രതിദിനം 1000 പേർക്ക് മാത്രമാണ് ദർശന അനുമതി.   ദർശനത്തിന് എത്തുന്നവർ 24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ് എൽടിസിയിലേക്ക് മാറ്റും. പമ്പയിലോ നിലയ്ക്കലോ വിരിവയ്ക്കാൻ അനുമതി ഇല്ല.

പമ്പയിൽ സ്നാനത്തിനും വിലക്കുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. പരമാവധി അഞ്ചുപേർക്ക് ഒരുമിച്ച് പേട്ടതുള്ളൽ നടത്താം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. രാസ സിന്ദൂരം ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരെ 15 ദിവസത്തിൽ ഒരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com