കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ 

തലശേരി സ്വദേശിനിയായ ശിവാനി പ്രദീപ് നൽകിയ ഹർജിയിലാണ് എൻടിഎ വിശദീകരണം 
കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ 

കൊച്ചി: കോവിഡ് ബാധിച്ചതിനാൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനാകാതെ പോയവർക്ക് എത്രയും വേഗം മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഹൈക്കോടതിയെ അറിയിച്ചു. തലശേരി സ്വദേശിനിയായ ശിവാനി പ്രദീപ് നൽകിയ ഹർജിയിലാണ് എൻടിഎ വിശദീകരണം നൽകിയത്.

സെപ്തംബർ 13ന് നടത്തിയ നീറ്റ് എഴുതാൻ കഴിഞ്ഞില്ലെന്നും മറ്റൊരു അവസരം അനുവദിക്കണമെന്നും അതുവരെ ഫലപ്രഖ്യാപനം തടയണമെന്നുമാണ് ഹർജിക്കാരി ആവശ്യപ്പെട്ടത്. സുപ്രീംകോടതി ഉത്തരവിനു വിധേയമായിട്ടാവും അവസരം നൽകുകയെന്നും പരീക്ഷയെഴുതാൻ യോഗ്യരാണെന്ന് വിദ്യാർത്ഥികൾ തെളിയിക്കണമെന്നും എൻടിഎ വിശദീകരിച്ചു. 

നീറ്റ് എഴുതുന്ന മറ്റു വിദ്യാർത്ഥികളെ ബാധിക്കുമെന്നതിനാലാണ് കോവിഡ് ബാധിതരെ പരീക്ഷയെഴുതിക്കേണ്ടെന്ന് സെപ്തംബർ 11നു ചേർന്ന ഉപദേശകസമിതിയോഗം തീരുമാനിച്ചതെന്ന് എൻടിഎ വ്യക്തമാക്കി. രോഗികളായ കുട്ടികൾക്കു മറ്റൊരു അവസരം നൽകാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ളവർ അഡ്മിറ്റ് കാർഡിന്റെ പകർപ്പ്, സെപ്തംബർ 13ന് രോഗബാധിതരായിരുന്നെന്ന് തെളിയിക്കുന്ന ആശുപത്രി അധികൃതരുടെയോ കോവിഡ് സെന്റർ അധികൃതരുടെയോ സർട്ടിഫിക്കറ്റ്, ഇപ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം സെപ്തംബർ 23 നകം മെയിൽ വഴി അപേക്ഷ നൽകാനും നിർദേശിച്ചിരുന്നെന്ന് എൻടിഎ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com