തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ പഠനം. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കുന്നത്.
ആലപ്പുഴയിൽ രോഗപശ്ചാത്തലമില്ലാത്ത 753 പേരിൽ നിന്ന് പൊതുവായി സ്വീകരിച്ച സാമ്പിളുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതിൽ 15.4 ശതമാനം പേർക്കാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് ഇടുക്കിയിലാണ്.
ഇടുക്കിയിൽ ശേഖരിച്ച 419 പേരുടെ സാമ്പിളുകളിൽ 5.96 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതിന്റെ സാന്നിധ്യം കണ്ടെത്തിയത്. കോവിഡ് ബാധിതരായിട്ടും അത് അറിയാതെ പോയ രോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
മുഴുവൻ ജില്ലകളിൽനിന്നും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചാണ് മാർച്ചിൽ ആരോഗ്യവകുപ്പ് പഠനം നടത്തിയത്. 41-50 പ്രായപരിധിയിലുള്ളവരാണ് കോവിഡ് വന്നുപോയതറിയാത്തവർ കൂടുതലും. ഈ പ്രായക്കാരിൽനിന്ന് 3090 സാമ്പിളുകൾ ശേഖരിച്ചതിൽ 365 പേർക്ക് രോഗം വന്നതായി കണ്ടെത്തി.
സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ രോഗം വന്നുപോയത് ഏറെയും. ശേഖരിച്ച സാമ്പിളുകളിൽ 642 സ്ത്രീകളും 755 പുരുഷന്മാരുമാണ് പോസിറ്റിവായുണ്ടായിരുന്നത്. മുൻഗണന വിഭാഗങ്ങളിൽ പൊലീസുകാരാണ് മുന്നിൽ. 790 പേരുടെ സാമ്പിളുകളിൽ 121 പേരിലാണ് രോഗസാന്നിധ്യം കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ