മുഖ്യമന്ത്രി ഡോളര്‍ കടത്തി ; കോണ്‍സല്‍ ജനറല്‍ സഹായിച്ചു ; സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴി

2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്ത് മൊഴി നല്‍കിയെന്ന് കസ്റ്റംസ്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. 2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

മുഖ്യമന്ത്രിക്കായി ഡോളര്‍ അടങ്ങിയ പാക്കറ്റ് സരിത്തിന് നല്‍കിയത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ്. സരിത്ത് കോണ്‍സുലേറ്റില്‍ ഏര്‍പ്പിക്കുന്നതിന് മുമ്പ് പൊതി സ്‌കാന്‍ ചെയ്തു. ഡോളര്‍ കണ്ടതായി സരിത്ത് തന്നോട് പറഞ്ഞെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തി. വിദേശത്ത് മുഖ്യമന്ത്രിക്ക് പൊതി കൈമാറിയത് നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഖേനയാണെന്നും സ്വപ്‌ന പറഞ്ഞതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. 

2017 ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് തിരിച്ചപ്പോള്‍ കൊണ്ടുപോകേണ്ടിയിരുന്ന ഒരു പായ്ക്കറ്റ് മറന്നു വെച്ചു. ആ പയ്ക്കറ്റ് കൊണ്ടുപോകേണ്ട ആവശ്യമുണ്ടോയെന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്‌നയോട് ചോദിച്ചു. ഇതിന് ശേഷം ശിവശങ്കര്‍ സ്വപ്‌നയുമായി ബന്ധപ്പെട്ടശേഷം, ഈ പായ്ക്കറ്റ് സരിത്തിന് കൈമാറി. ഒരു കൗതുകത്തിന് കോണ്‍സല്‍ ജനറലിന്റെ ഓഫീസിലെ എക്‌സ്‌റേ മെഷീനില്‍ കടത്തിവിട്ടപ്പോള്‍ ഡോളറായിരുന്നു എന്ന് കണ്ടു എന്നുമാണ് സരിത്ത്മൊഴി നല്‍കിയത്. 

ഇക്കാര്യം സരിത്ത് പറഞ്ഞുവെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുറമേ മറ്റാരെങ്കിലും ഡോളര്‍ കടത്തിയോ എന്ന ചോദ്യത്തിനാണ്, മുഖ്യമന്ത്രിയും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയതെന്ന് കസ്റ്റംസ് പറയുന്നു. ഇക്കാര്യത്തില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചതായി കസ്റ്റംസിന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com