'ചാൻസിലറുടെ നോമിനിയെ സർക്കാർ നിയമിക്കും, അതാണ് നടപ്പുരീതിയെന്ന് മന്ത്രി പറഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗവർണർ

ചാൻസലറുടെ പ്രതിനിധിയെ സർക്കാർ നൽകുമെന്നും അതാണ് നടപ്പു രീതിയെന്നും മന്ത്രി പറഞ്ഞതായാണ് ​ഗവർണർ വ്യക്തമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കണ്ണൂർ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയെ മാറ്റാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഇടപെട്ടതായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തൽ. ചാൻസലറുടെ പ്രതിനിധിയെ സർക്കാർ നൽകുമെന്നും അതാണ് നടപ്പു രീതിയെന്നും മന്ത്രി പറഞ്ഞതായാണ് ​ഗവർണർ വ്യക്തമാക്കിയത്. 

ആർ ബിന്ദുവിന്റെ ഇടപെടൽ

'വിദ്യാഭ്യാസമന്ത്രി എന്നെ കാണാൻവന്നു. ഞങ്ങൾ സെർച്ച് കമ്മിറ്റിയെ  നിയമിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. സെർച്ച് കമ്മിറ്റിയിൽ ഒരു പ്രതിനിധി ഗവർണറുടേതാകണം. ഗവർണറുടെ പ്രതിനിധി വിദ്യാഭ്യാസമന്ത്രി നിയമിക്കുന്ന ഒരാളായിരിക്കുമെന്നും ഇതാണ് നടപ്പ് രീതിയെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഒരു സെർച്ച് കമ്മിറ്റി പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു സെർച്ച് കമ്മിറ്റി ഉണ്ടെങ്കിൽ അത് ബ്രേക്ക് ചെയ്യാൻ പോവുകയാണ്. കാരണം ഞാൻ ചാൻസലറാണ്. സമ്മതിക്കില്ല എന്ന് വ്യക്തമാക്കി. ഇത്തരം നിർദേശങ്ങളുമായാണ് സർക്കാർ വരുന്നത്.'- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ​ഗവർണർ പറഞ്ഞു. 

യുജിസി, ചാൻസലർ, സർവകലാശാലാ സിൻഡിക്കറ്റ് എന്നിവയുടെ ഓരോ നോമിനികളാണു പൊതുവേ സേർച് കമ്മിറ്റിയിൽ ഉണ്ടാകുക. ​ഗവർണറുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ബിന്ദു തയാറായില്ല. സർക്കാർ തലത്തിൽ ചർച്ച ചെയ്തു മറുപടി പറയേണ്ട കാര്യമാണ് എന്നായിരുന്നു മറുപടി. 

ഫയലുകൾ സ്വീകരിക്കാതെ രാജ്ഭവൻ

അതിനിടെ ​ഗവർണറും സർക്കാരും തമ്മിലുള്ള പ്രതിസന്ധി നീളുന്നത് സർവകലാശാലകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 
സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com