കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയെന്ന് സർക്കാർ ഇന്ന് കോടതിയ അറിയിച്ചേക്കും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കുക
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെ കോടതി നേരത്തെ വിമർശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആൾക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ കണ്ടാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടതി ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പൊലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയിൽ അറിയിച്ചിട്ടുണ്ട്. കുട്ടി വലിയതോതിലുള്ള മാനസ്സിക സംഘർഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരിൽ നിന്ന് നീതികിട്ടിയില്ലെന്നും അതിനാൽ മാപ്പ് അപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ