പാലാ സീറ്റ് തര്‍ക്കത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി ; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായിയും

പാലാ സീറ്റ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് അറിയുന്നതിനാണ് മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്
മാണി സി കാപ്പന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
മാണി സി കാപ്പന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

കോട്ടയം : പാലാ സീറ്റിനെച്ചൊല്ലി എന്‍സിപിയും മാണി സി കാപ്പനും ഇടഞ്ഞുനില്‍ക്കെ, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പാലാ സീറ്റ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് അറിയുന്നതിനാണ് മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

കൂടാതെ, കേരള കോണ്‍ഗ്രസിന് ജില്ലയില്‍ സീറ്റുകള്‍ വിട്ടുനല്‍കണം, ജില്ലയിലെ സീറ്റ് വെച്ചുമാറല്‍ തുടങ്ങിയ വിഷയങ്ങളിലും മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തിന്റെ നിലപാട് ആരായും. ഇതിന് ശേഷമാകും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായിട്ടുള്ള ചര്‍ച്ച നടക്കുക എന്നാണ് സൂചന. 

പ്രഫുല്‍ പട്ടേലുമായുള്ള ചര്‍ച്ചയില്‍ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷമുള്ള നിലപാടാകും സിപിഎം സംസ്ഥാന നേതൃത്വം അറിയിക്കുക. മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത്ിനാല്‍ സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിച്ചേക്കില്ല. എന്‍സിപിയുടെ സമ്മര്‍ദ്ദതന്ത്രത്തില്‍ വീഴേണ്ടെന്നും സിപിഎമ്മില്‍ അഭിപ്രായമുണ്ട്. 

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ യുഡിഎഫില്‍ പോകണമെന്നാണ് നിലവിലെ എംഎല്‍എയായ മാണി സി കാപ്പന്റെ അഭിപ്രായം. എന്നാല്‍ നിലവില്‍ ഇടതുമുന്നണി വിടേണ്ടതില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെയും എകെ ശശീന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. മാണി സി കാപ്പന്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നും, വന്നാല്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സൂചിപ്പിച്ചു. 

എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പാലാ വിഷയം ചര്‍ച്ചയായില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. സംഘടനാ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. എല്‍ഡിഎഫ് ജാഥകളുടെ മുന്നൊരുക്കങ്ങളും ചര്‍ച്ചയായി. സീറ്റ് വിഷയത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനം എടുക്കുമെന്നും വാസവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com