ലഖ്നൗ: മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തർപ്രദേശിൽ പിടിയിൽ. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരെയാണ് ഗുഡംബ മേഖലയിൽ നിന്ന് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയച്. അതിനിടെ സംഭവം യുപി പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലർഫ്രണ്ട് ആരോപിച്ചു.
വസന്ത് പഞ്ചമി ദിവസം സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യുപി എജിപി പ്രശാന്ത് കുമാർ പറഞ്ഞു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടു. 16 സ്ഫോടക വസ്തുക്കളും മറ്റു സജ്ജീകരണങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തൽ.
എന്നാൽ യുപി പൊലീസിനെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്തെത്തി. സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. കാണ്മാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ