കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ്പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. സഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാൽ ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചു. രാവിലെ പത്തുമണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അയ്യപ്പന് നൽകിയ നോട്ടീസിൽ നിർദേശം നൽകിയിരുന്നത്.
ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്, ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് അയ്യപ്പൻ പ്രതികരിച്ചത്. ഇതേത്തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അയ്യപ്പന് നോട്ടീസ് നൽകിയത്.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ