തൃശൂർ: ബിജെപി സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് ബിജെപി സംസ്ഥാന സമിതി തൃശൂരിൽ യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയമാണ് മുഖ്യ അജൻഡ.
താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗത്തിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ. ദേശീയ നേതൃത്വം ഇടപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുന്നുവെന്നും അവർ പറയുന്നു.
അതേസമയം ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. അവർ പങ്കെടുക്കാത്തതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനാൽ സ്ഥാനാർഥികളെ സംബന്ധിച്ച് സമവായത്തിലെത്തുക ദുഷ്കരമാണ്. സംസ്ഥാന സമിതിക്ക് മുന്നോടിയായി വ്യാഴാഴ്‌ച കൊച്ചിയിൽ ചേർന്ന ആർഎസ്എസ് – ബിജെപി നേതൃയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ തർക്കം തുടരുകയാണ്.
സംസ്ഥാന സമിതി യോഗത്തിനു ശേഷം മൂന്ന്, നാല് തീയതികളിൽ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെപി നഡ്ഡ കേരളത്തിലെത്തി കോർ കമ്മിറ്റി അംഗങ്ങളുമായും ആർഎസ്‌എസ് നേതാക്കളുമായും ചർച്ച നടത്തും. ഒ രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരനെ നേമത്ത് സ്ഥാനാർഥിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ