തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും അംഗൻവാടികളിലും ഇനി മുതൽ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പോഷക ഗുണങ്ങൾ വർധിപ്പിച്ച അരി (ഫോർട്ടിഫൈഡ്). കേന്ദ്രസർക്കാർ നിർദേശപ്രകാരം ഫോർട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്സിഐ ആരംഭിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനാണ് നടപടി.
ഇതിനു പുറമെ ജനുവരി മുതൽ വയനാട് ജില്ലയിലെ കാർഡ് ഉടമകൾക്കും ഫോർട്ടിഫൈഡ് അരിയാകും റേഷൻ കടകൾ വഴി ലഭിക്കുകയെന്നും എഫ്സിഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികൾ വഴി പോഷക ഗുണങ്ങൾ വർധിപ്പിച്ച അരി നൽകാനാണ് കേന്ദ്ര തീരുമാനം.
ദേശീയ ആരോഗ്യ സർവേയിൽ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവ ചേർത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ