കൊച്ചി; ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും കാണാതായവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇന്നും തുടരും. രണ്ടിടങ്ങളിലായി 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഒൻപതുപേരും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരുമാണ് കാണാതായത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു.
തെരച്ചിലിന് ഡോഗ് സ്ക്വാഡും
കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കൂട്ടിക്കലിലും കൊക്കയാറിലും മഴ തുടരുന്നു
അതിനിടെ കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് ഭീഷണിയാവുന്നുണ്ട്. ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ