കൊച്ചി: അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയിൽ. ഉത്തരപ്രദേശിലെ സഹാരൻപുര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അറസ്റ്റിലായത്. കരാറുകാരൻ പണം നൽകാത്തതിനെ തുടർന്നാണ് തോക്കുമായി എത്തിയതെന്ന് പിടിയിലായവർ പറയുന്നു.
കരാറുകാരന്‍ നല്‍കാനുള്ള പണം നിരവധി തവണ ചോദിച്ചിട്ടും കൊടുത്തില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇത് വാങ്ങിയെടുക്കുന്നതിന് തോക്കുമായി അങ്കമാലിയിലെത്താന്‍ നാട്ടിലുള്ള സുഹൃത്തിനോട് നിര്‍മാണ തൊഴിലാളിയായ ബുര്‍ഹാന്‍ ആവശ്യപ്പെട്ടത്. ഹോസ്റ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍.
പ്രതികളുടെ കൈയിൽ പിസ്റ്റൾ, കത്തി, വയർക്കട്ടർ
കരാറുകാരന്‍ 48000 രൂപയോളം നല്‍കാനുണ്ടെന്ന് ബുര്‍ഹാന്‍ പൊലീസിനോട് പറഞ്ഞു. ഇതു വാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്ന് വരുത്തുകയായിരുന്നു. തോക്ക് കൈവശം വെച്ച് ഇരുവരും കറങ്ങി നടക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് രഹസ്യ വിവരവും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്.
പ്രതികളില്‍ നിന്ന് പിസ്റ്റളിന് പുറമേ കത്തിയും, വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഗോവിന്ദകുമാര്‍ തോക്ക് ഉത്തര്‍പ്രദേശില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ