ഇടുക്കി; ജീവനക്കാരോട് മോശമായി പെരുമാറിയ തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ വ്യാപക പരാതി. ദേവികുളം, ഇടുമ്പൻചോല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ നരേഷ് കുമാർ ബൻസാലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യാപക പരാതി ലഭിച്ചത്.
ജീവനക്കാരോട് മോശമായി പെരുമാറിയതിനൊപ്പം കേരളത്തെക്കുറിച്ച് മോശമായി പറഞ്ഞതായും ആരോപണമുണ്ട്. ജീവനക്കാരുടെ പണം ഉപയോഗിച്ച് ഭക്ഷണവും സുഗന്ധവ്യജ്ഞനവസ്തുക്കളും വാങ്ങി, എന്നാൽ ഒരു തവണ പോലും പണം തിരിച്ചുകൊടുക്കാൻ തയാറായില്ല. കൂടാതെ അവരോട് തന്റെ ഷൂ പോളിഷ് ചെയ്തുകൊടുക്കാനും ആവശ്യപ്പെട്ടു.
ദേവികുളം ആർഡിഒ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനോട് ജെൽ പേന വാങ്ങിക്കൊടുക്കാൻ നിർദേശിച്ചു. കേരളത്തെ പറ്റിയും മലയാള ഭാഷയെപ്പറ്റിയും മോശമായി സംസാരിക്കുകയും ഇവിടത്തെ ഭരണ- പ്രതിപക്ഷ കക്ഷികളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. വിഡിയോ സർവൈലൻസ് ടീമിന് അനുവദിച്ച വാഹനത്തിൽ കുടുംബ സമേതം മധുരയ്ക്ക് പോയെന്നും പരാതിയിൽ പറയുന്നു.
വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പരാതിയുമായി എത്തിയത്. വ്യാപകമായി പരാതി ഉയർന്നതോടെ അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ