ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, അക്രമികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം: എം വി ജയരാജന്‍

കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍
എംവി ജയരാജൻ/ഫയല്‍ ചിത്രം
എംവി ജയരാജൻ/ഫയല്‍ ചിത്രം

കണ്ണൂര്‍: കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം  വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ജയരാജന്‍  മാധ്യമങ്ങളോട് പറഞ്ഞു. 

'സംഘര്‍ഷം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു.  150-ാം ബൂത്ത് ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. സാധാരണയായി ആയിരം വോട്ട് വരെ ലീഗിന് ഭൂരിപക്ഷം ലഭിക്കുന്ന ബൂത്താണ്. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ട് പരിമിതമാണ്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ സംഘര്‍ഷം പ്രതീക്ഷിക്കുന്നില്ല. സംഘര്‍ഷം ഉണ്ടായി. ഒരു ആസൂത്രിതമല്ലാത്ത വിധത്തില്‍ ഒരു കൊലപാതകം നടന്നു. പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയാണ് വേണ്ടത്. ഇനി ഒരു സംഘര്‍ഷം ഉണ്ടാവാത്ത വിധം നാട്ടില്‍ സമാധാനം ഊട്ടിയുറപ്പിക്കാന്‍ കഴിയണം. അതിന് സിപിഎം മുന്‍കൈ എടുക്കും. ഒപ്പം മറ്റു പാര്‍ട്ടികളും സമാധാനത്തിന് വേണ്ടി സഹകരിക്കണം. സോഷ്യല്‍മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നത് നല്ലതല്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.' - ജയരാജന്‍ പറഞ്ഞു.
 
കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പറഞ്ഞു. രാഷ്ട്രീയ അക്രമത്തിലേക്ക് വരാതിരിക്കാനുളള  ജാഗ്രതയാണ് എപ്പോഴും സിപിഎമ്മിന്‍രെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com