80 ലക്ഷം ലോട്ടറിയടിച്ചിട്ടും 15 ലക്ഷത്തിന്റെ കടം, യുവതി ജീവനൊടുക്കി

സൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ഈ തുകയ്ക്ക് ഇവർ പുതിയൊരു വീട് വാങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; കുടുംബത്തിന്റെ കടബാധ്യതയെ തുടർന്ന് യുവതി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് മരിച്ചത്. ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസിൽ നിന്നു തിരികെ വരുന്ന വഴിയാണ് മീനച്ചിലാറ്റിൽ ചാടിയത്. 

സൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ഈ തുകയ്ക്ക് ഇവർ പുതിയൊരു വീട് വാങ്ങി. പിന്നീട് കുടുംബത്തിന് 15 ലക്ഷം രൂപയോളം കടബാധ്യതയാവുകയായിരുന്നു. വീട് വിറ്റ് കടം വീട്ടാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 

ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു വീട്ടുകാരുടെ പരാതിയിൽ സൗമ്യയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. മാതാപിതാക്കൾ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com