തിരുവനന്തപുരം; പൊലീസ് ജീപ്പ് നിയന്ത്രണം വീട്ട് കാറിൽ ഇടിച്ചു കയറി നിയമ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ അനൈന (21) യാണു മരിച്ചത്. ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിലാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും മാതാപിതാക്കളെയും പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. കാറിന്റെ പിൻസീറ്റിൽ വലതു ഭാഗത്തായിരുന്നു അനൈന. എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16-ാം മൈൽ പൊയ്കയിൽ അഹമ്മദ് വലിയകുന്ന്, കോരാണി സ്വദേശി ഷംസീർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോ കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ് അനൈന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ