സിപിഎമ്മിന് തന്നെ പേടി, പിന്‍വാതില്‍ നിയമനം പാര്‍ട്ടി ഫണ്ടിന് വേണ്ടി ; സരിത എസ് നായരുടെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി പങ്കുവയ്ക്കുമെന്ന് സരിത വെളിപ്പെടുത്തുന്നു
സരിത എസ് നായര്‍/ ഫയല്‍ ചിത്രം
സരിത എസ് നായര്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത എസ് നായര്‍. നെയ്യാറ്റിന്‍കരയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിത ഇക്കാര്യം വ്യക്തമാക്കുന്നത്. സരിതയുടെ പുതിയ ശബ്ദരേഖ പുറത്തായി. 

പാര്‍ട്ടി ഫണ്ടിന് വേണ്ടിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി പങ്കുവയ്ക്കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായത് കൊണ്ടാണെന്നും സരിത പറയുന്നു.  സോളര്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്കു താന്‍വഴി പിന്‍വാതില്‍ നിയമനം നല്‍കിയെന്നു സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിയമനങ്ങള്‍ക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ട്. ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് ധാരണയെന്നും സരിത, തൊഴില്‍ തട്ടിപ്പിന് ഇരയായ അരുണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

കെടിഡിസിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്ന് സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com