തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 14ാം നിയമസഭയുടെ അവസാനത്തെ സമ്പൂർണ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ ഒരു ഭാഗത്തിനെതിരെയാണ് പ്രമേയം. റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ ഭാഗം നിരാകരിക്കുന്നതായി പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സിഎജി റിപ്പോർട്ടിന്റെ 41 മുതൽ 43 വരെയുള്ള പേജിൽ കിഫ്ബിയെ സംബന്ധിച്ച പരാമർശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയിൽ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തിൽ പറയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു.
സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തിൽ പറയുന്നു. ഈ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നു എന്നും ഇതിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ