വയനാട്; റിസോർട്ടിലെ ടെന്റിൽ താമസിക്കുകയായിരുന്ന യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിയിലേക്ക് കടന്ന് ജില്ലാ ഭരണകൂടം. അനുമതിയില്ലാത്ത ടെന്റുകൾ നിരോധിക്കാനാണ് തീരുമാനം. വയനാട് ജില്ലാ ക ക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെന്റുകളിൽ അനുമതിയില്ലാതെ സഞ്ചാരികളെ താമസിപ്പിച്ചാൽ ഉടമകൾക്കെതിരെ നടപടിയെടുക്കും. ഇതുസംബന്ധിച്ച് കളക്ടർ തഹസിൽദാറുമാരോട് വിശദമായ റിപ്പോർട്ട് തേടി.
ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിലെ ടെന്റിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ റിസോർട്ടിന് എതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയിൽ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോർട്ട് ഉടമ പറയുന്നത്. റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ