തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ സംസ്ഥാന സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടർമാരാണ്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ ഓൺലൈൻ വഴിയാണ്. കൂടുതൽ സുതാര്യത ലക്ഷ്യമിട്ടാണ് ഇത്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല. ഐസിഎംആർ ഉം, ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശപ്രകാരമാണ് മരണങ്ങൾ നിശ്ചയിക്കുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചാൽ അതു പരിഗണിക്കും.
കോവിഡ് മരണ പട്ടികയിലെ അപാകത സംബന്ധിച്ച് ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കും. കോവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം.
ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. നേരത്തെ ഉണ്ടായ മരണങ്ങളും പരിശോധിക്കാൻ സർക്കാർ തയ്യാറാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചു. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കാണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കാമെന്നും വീണാ ജോർജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ