കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിം കാർഡ് എടുത്തു നൽകിയതായി പറയുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.
പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് കസ്റ്റംസ് കസ്റ്റഡിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സക്കീനയെ തിങ്കളാഴ്ച കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസിൽ ഇന്ന് ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിന്റെ രക്ഷധികാരികൾ ആണെന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ