20000ല്‍ അധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയില്‍ പദ്ധതി ആര്‍ക്കുവേണ്ടി?; സര്‍ക്കാരിന്റെ പൊലീസ് നയമെന്ത്?: കെ കെ രമ നിയമസഭയില്‍

കഴിഞ്ഞ സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് ആര്‍എംപി എംഎല്‍എ കെകെ രമ
ചിത്രം: സഭാ ടിവി
ചിത്രം: സഭാ ടിവി


തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് ആര്‍എംപി എംഎല്‍എ കെകെ രമ. ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തില്‍ ഏറെ അഭിമാനമുണ്ട്. എന്നാല്‍ നമ്മുടെ സംസ്ഥാനത്തും നിര്‍ഭയവും,സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ പുലര്‍ത്തുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. അപ്പോള്‍ മാത്രമേ ഇത്തരം ഇടപെടലുകള്‍ ആത്മാര്‍ത്ഥവും അര്‍ത്ഥപൂര്‍ണവുമാകൂവെന്നും രമ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ. 

സഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ എന്ന് ഭരണപക്ഷം പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ പൊതുസമൂഹവും പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. അക്കാര്യങ്ങളില്‍ പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലില്‍ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സര്‍ക്കാര്‍ ലജ്ജയില്ലാതെ പറയുന്നു. കെ റെയില്‍ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20000 ത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണ്? കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ നയപ്രഖ്യാപനം വഞ്ചനാപരമാണ്. 

കേരളത്തിലെ കോവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണം. കണക്കുകള്‍ കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ അപ്രാപ്യമാക്കുന്നു. പഞ്ചായത്തുകളിലെ ഫണ്ടിന്റെ അഭാവമുണ്ട്. ലോക്ക്ഡൗണ്‍ കിറ്റ് വിതരണവും വളണ്ടിയര്‍ സേവനവും രാഷ്ട്രീയ വത്കരിക്കുന്നു. സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം പരിഹാസ്യമാണ്. സാധാരണ ജനത്തിന്റെ ദുരിതങ്ങള്‍ക്ക് മുഖം കൊടുക്കാത്ത സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്നും രമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com