ആലത്തൂരില്‍ കാലുകുത്തിയാല്‍ കൊല്ലും; സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി; പൊലീസില്‍ പരാതിയുമായി രമ്യ ഹരിദാസ്; വിഡിയോ

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആലത്തൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസ്
രമ്യഹരിദാസ് ഫെയസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ദൃശ്യം
രമ്യഹരിദാസ് ഫെയസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ദൃശ്യം

പാലക്കാട്: സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആലത്തൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസ്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഭീഷണിയെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ഉള്‍പ്പടെ എട്ടോളം പേര്‍ക്ക് എതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വീഡിയോ എംപി  സമൂഹമാധ്യമത്തില്‍ കുറിക്കുകയും ചെയ്തു. 

രമ്യ ഹരിദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍..
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ  ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച്  വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ  സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം  രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക്  ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാല്‍ കാലു വെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണി.കൊലവിളിച്ചും  ഭീഷണിപ്പെടുത്തിയും  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു  വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ്  ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com