ന്യൂഡൽഹി; കോവിഡ് വ്യാപനം രൂക്ഷമായ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ നിർദേശം.
ഡൽഹിയിലും മധ്യപ്രദേശിലുംപ്രതിദിന കേസുകളില്‍ നേരിയ കുറവുണ്ട്. രോഗമുക്തി നിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ 78 ശതമാനത്തില്‍ നിന്ന് 82 ശതമാനമായി. എന്നാല്‍ കേരളം, കര്‍ണ്ണാടകം, ആന്ധ്ര. ബിഹാര്‍, അസം തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന ഇപ്പോഴും ആശങ്കാജനകമാണ്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അറുപത് ശതമാനത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചത്.
കൊവിഡ് നിയന്ത്രണ പരിപാടികളില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ആദ്യ പരിഗണന നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിച്ചെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള കൊവിഡ് രോഗികള്‍ക്ക് സിടി സ്കാന്‍ എടുക്കേണ്ടതില്ലെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതിനിടെ കൊവിഡ് ചികിത്സക്ക് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ