ആലപ്പുഴ; മോഹൻലാൽ നായകനായി എത്തിയ ചിത്രം ഒടിയന്റെ സംവിധായകൻ വിഎ ശ്രീകുമാർ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെന്നാണ് പരാതി.
സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. ഇത് തള്ളിയതോടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നേരത്തെ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ വാങ്ങിവച്ചതും വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ