കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയിലും തിരുവനന്തപുരത്തും നാശനഷ്ടം

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍  നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. 

എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50  മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കോവിഡ് വ്യാപനം ശക്തമായ പ്രദേശമായതിനാല്‍, ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന കാര്യം ഇവിടെ ദുഷ്‌കരമാണ്. രോഗമുള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, രോഗമില്ലാത്തവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്. 

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും  സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കോട്ടുകാല്‍ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിമലത്തുറ, അമ്പലത്തുമൂല  എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്.  

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന  സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com