കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗൺ കടുപ്പിച്ചതോടെ യാത്രക്കാരില്ലാതെ ഓടുന്ന അവസ്ഥയിലാണ് ട്രെയിനുകൾ. യാത്രക്കാരില്ലാതായതോടെ ദീര്‍ഘദൂര തീവണ്ടികൾ റെയില്‍വേ താത്കാലികമായി റദ്ദാക്കി. ശനിയാഴ്ചകളില്‍ കൊച്ചുവേളിയില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള തീവണ്ടിയുടെ മേയ് മാസത്തെ ശേഷിക്കുന്ന ട്രിപ്പുകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്.
സേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി പ്രതിവാര എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. രണ്ടാംതരംഗം ശക്തമായി അടച്ചുപൂട്ടലിലേക്കെത്തിയതോടെയാണ് തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസുമുള്‍പ്പെടെയുള്ളവ താത്കാലികമായി റദ്ദാക്കിയിരുന്നു. നിലവില്‍ 16 ജോടി പ്രതിദിനവണ്ടികളും ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന അഞ്ചുജോടിയും ആഴ്ചയില്‍ രണ്ടുതവണ ഓടുന്ന ഏഴു ജോടിയും 22 ജോടി പ്രതിവാരവണ്ടികളും മാത്രമാണ് നിലവില്‍ പാലക്കാട് ഡിവിഷനിലൂടെ കടന്നുപോവുന്നത്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് യാത്രാതീവണ്ടയോട്ടം നിര്‍ത്തിവെച്ചിരുന്നു. പാഴ്‌സല്‍-ചരക്ക് തീവണ്ടികള്‍മാത്രമാണ് അക്കാലത്ത് ഓടിച്ചിരുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പാലക്കാട് ഡിവിഷന്‍വഴി 83 ജോടി വണ്ടികളാണ് പ്രത്യേക വണ്ടികളായി ഓടിയിരുന്നത്. ആദ്യഘട്ടങ്ങളില്‍ തിരക്കുണ്ടായിരുന്നെങ്കിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളായതോടെ യാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ