കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ് എടുത്തത്. ഇയാൾ ഒളിവിലാണ്.
ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയായ പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉസ്മാൻ എന്ന അധ്യാപകൻറെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകൻ പെൺകുട്ടിയെ പിന്തുടർന്നിരുന്നതായാണ് ആരോപണം.
മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസിലാക്കിയ പിതാവ് സ്കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. അന്ന് രാത്രി വിദ്യാർത്ഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അധ്യാപകൻ പറയുന്ന ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
അധ്യാപകൻ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അധ്യാപകൻ കർണാടകയിലേക്ക് കടന്നതായാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ