തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണത്തിന് കെഎസ്ആർടിസി ബസുകളേയും ഡ്രൈവർമാരേയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് വിവാദത്തിൽ. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി.
കെഎസ്ആർടിസിക്ക് അധിക വരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിനാണ് ബിജു പ്രഭാകർ ശുപാർശ അയച്ചത്. കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യ സംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാർശ. ഇതാണ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പിഎസ് സി പൊതുപരീക്ഷ ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് കെഎസ്ആർടിസി ഡ്രൈവർമാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്. ഇത് കാണിച്ച് യൂണിയൻ എംഡിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാർശ മാത്രമായിരുന്നു അതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിജു പ്രഭാകർ പ്രതികരിച്ചു.
നേരത്തെ കെഎസ്ആർടിസി കോംപ്ലക്‌സുകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു. പിന്നാലെയാണ് മാലിന്യ സംഭരണത്തിനുള്ള ശുപാർശയും വിവാദത്തിന് വഴിതുറന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ