'ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റി; പാര്‍ട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു': ബീന ഫിലിപ്പ്

പാര്‍ട്ടി നേതൃത്വം വിളിച്ചു വരുത്തിയതല്ലെന്നും ഔദ്യോഗിക പരിപാടിക്ക് വേണ്ടിയാണ് താന്‍ തിരുവനന്തപുരത്ത് വന്നതെന്നും കോഴിക്കോട് മേയര്‍ പറഞ്ഞു
മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍
മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍


തിരുവനന്തപുരം: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നും പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു. പാര്‍ട്ടി നേതൃത്വം വിളിച്ചു വരുത്തിയതല്ലെന്നും ഔദ്യോഗിക പരിപാടിക്ക് വേണ്ടിയാണ് താന്‍ തിരുവനന്തപുരത്ത് വന്നതെന്നും കോഴിക്കോട് മേയര്‍ പറഞ്ഞു. 

വിഷയത്തില്‍ ബീന ഫിലിപ്പിനെ സിപിഎം സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു. ബീന ഫിലിപ്പിന് എതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. 

കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിരുന്നു.

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം'. മേയര്‍ അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'. മേയര്‍ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com