വിഴിഞ്ഞം തുറമുഖത്ത് സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍; 31വരെ ഉപരോധം; ലത്തീന്‍ പള്ളികളില്‍ കരിങ്കൊടി

പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.
വിഴിഞ്ഞം തുറമുഖത്തിനു മുന്നില്‍ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍
വിഴിഞ്ഞം തുറമുഖത്തിനു മുന്നില്‍ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ സമരം നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് നാലാംഘട്ട സമരത്തിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടന്നത്. 

പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികളും വീട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയര്‍ത്തി. മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര പറഞ്ഞു. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനെതിരെയാണു തീരവാസികളുടെ അതിജീവന പോരാട്ടം. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നൊക്കെയാണ് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. വലിയതുറയിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. തുറമുഖ കമ്പനിയുമായി സര്‍ക്കാരും പ്രതിപക്ഷവുമൊക്കെ പുറത്തുപറാന്‍ പറ്റാത്ത രീതിയിലുള്ള ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഞങ്ങളുമായി സംസാരിക്കണം. ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. പ്രശ്‌നപരിഹാരമുണ്ടാകാത്തതോടെയാണു സമരം വിഴിഞ്ഞം തുറമുഖപ്രദേശത്തേക്കു വ്യാപിപ്പിച്ചത്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധ സമരത്തിനാണു തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com