മെഡിക്കല്‍ പരിശോധന നടത്തിയത് പിഎസ്‌സി; പല്ല് ഉന്തിയതിന്റെ പേരില്‍ യുവാവിന് ജോലി നഷ്ടമായതില്‍ വനംവകുപ്പ് നിസ്സഹായരെന്ന് മന്ത്രി

ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്
മന്ത്രി എ കെ ശശീന്ദ്രന്‍/ ടിവി ദൃശ്യം
മന്ത്രി എ കെ ശശീന്ദ്രന്‍/ ടിവി ദൃശ്യം

തിരുവനന്തപുരം : പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വനംവകുപ്പ് നിസ്സഹായരെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മെഡിക്കല്‍ പരിശോധന നടത്തിയത് പിഎസ് സിയാണ്. പിഎസ് സിക്ക് അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്നാണ് പിഎസ് സി ചെയര്‍മാന്‍ അറിയിച്ചതെന്നും വനം മന്ത്രി പറഞ്ഞു.

ആദിവാസി യുവാവിന് ജോലി നഷ്ടമായതില്‍, യുവാവിന്റെ കുടുംബത്തോട് സഹതാപമുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി. പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നഷ്ടമായ സംഭവത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടിരുന്നു. വനംവകുപ്പിനോട് പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു. 

അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിയാണ് മുത്തുവിന് നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്‌പെഷല്‍ റിക്രൂട്‌മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു എത്തിയത്. 

ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജോലിക്ക് തടസമായത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണു വിദഗ്ധാഭിപ്രായം.

മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്‌സി വ്യക്തമാക്കി. ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com