പാലക്കാട്: ആദിവാസി യുവതി ആരതിയുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിന് വഴിതുറക്കുന്നു. 29ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അഭിമുഖത്തിന് വീണ്ടും ഹാജരാകാന്‍ ആരതിയോട് പിഎസ് സി നിര്‍ദേശിച്ചു. ആരതിയുടെ ദുരവസ്ഥ പുറത്തുവന്നതിനെ തുടര്‍ന്ന് നഴ്‌സിങ് പഠനവുമായി ബന്ധപ്പെട്ട ബോണ്ട് വ്യവസ്ഥ ചൂണ്ടിക്കാണിച്ച് തടഞ്ഞുവച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നഴ്‌സിങ് കോളജ് വിട്ടുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തിന് ഹാജരാകാന്‍ പിഎസ് സി നിര്‍ദേശിച്ചത്.
കഴിഞ്ഞദിവസമാണ് ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കാന്‍ നഴ്‌സിങ് പഠനം പാതിയില്‍ ഉപേക്ഷിച്ച ആരതിയുടെ സര്‍ക്കാര്‍ ജോലി എന്ന ആഗ്രഹത്തിന് ഗവ.നഴ്‌സിങ് സ്‌കൂളിലെ നിബന്ധനകള്‍ വിലങ്ങുതടിയായതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ആരതിയുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് നഴ്‌സിങ് കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കുകയും അഭിമുഖത്തിന് ഹാജരാകാന്‍ പിഎസ് സി വീണ്ടും നിര്‍ദേശിക്കുകയും ചെയ്തത്. വ്യാഴാഴ്ച അഭിമുഖത്തിന് ഹാജരാകാനാണ് ആരതിയോട് പിഎസ് സി നിര്‍ദേശിച്ചത്.
കഴിഞ്ഞദിവസം പാലക്കാട്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്കുള്ള മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഷോളയൂര്‍ പഞ്ചായത്തിലെ കാരയൂര്‍ ഊരിലെ എം ആരതിക്കാണ് അവസരം കിട്ടാതെ നിരാശയായി മടങ്ങേണ്ടി വന്നത്. 50,000 രൂപ അടയ്ക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാനാവില്ലെന്നു ഗവ.നഴ്‌സിങ് സ്‌കൂള്‍ നിലപാടെടുത്തതാണു കാരണം.
ആരതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ 7 വര്‍ഷമായി സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2015ലാണ് ആരതി പാലക്കാട് ഗവ.നഴ്‌സിങ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിങ് കോഴ്‌സിനു ചേര്‍ന്നത്. 6 മാസത്തിനു ശേഷം ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചപ്പോള്‍ പഠനം മുടങ്ങി. ഇക്കാര്യം സ്ഥാപനത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്കുള്ള പിഎസ്സി സ്‌പെഷല്‍ റിക്രൂട്‌മെന്റിന്റെ അവസാന ഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായില്ല. ഇതോടെ മുഖാമുഖത്തില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വരികയായിരുന്നു. പല തവണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും പണമടയ്ക്കാതെ തിരിച്ചു നല്‍കില്ലെന്നായിരുന്നു മറുപടി എന്നായിരുന്നു ആരതി പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ