ഷോപ്പിങ് മാളുകള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധം: ഹൈക്കോടതി

ഇത് അനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ആളുകളില്‍നിന്നു പണം ഈടാക്കുമെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  ഷോപ്പിങ് മാളുകള്‍ ഉപഭോക്താക്കളില്‍നിന്നു പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇത് അനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ആളുകളില്‍നിന്നു പണം ഈടാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് എതിരായ ഹര്‍ജിയിലാണ് നിരീക്ഷണം.

ബില്‍ഡിങ് ചട്ടം അനുസരിച്ച് മാളിനു പാര്‍ക്കിങ് ഫീസ് പിരിക്കാനാവുമോയെന്നതില്‍ നിലപാട് അറിയിക്കാന്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് കോടതി ആരാഞ്ഞിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ മുന്‍സിപ്പാലിറ്റി കൂടുതല്‍ സമയം ആരാഞ്ഞു. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരെ ബോസ്‌കോ ലൂയിസ്, പോളി വടക്കന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാര്‍ മാളില്‍ വരാത്തവര്‍ ആണെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും ലുലുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതൊരു പൊതുതാത്പര്യ വിഷയമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കേസില്‍ കക്ഷി ചേരാനുള്ള ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷന്റെ ഹര്‍ജി കോടതി അനുവദിച്ചു. ഈ കേസില്‍ കോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷം രാജ്യത്ത് പലയിടത്തും മാളുകളില്‍ എത്തുന്നവര്‍ പാര്‍ക്കിങ് ഫീസ് നല്‍കാന്‍ വിസമ്മതിക്കുന്നതായി അസോസിയേഷന്റെ അഭിഭാഷകന്‍ പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ച് ഏതു കെട്ടിടത്തിനും ആവശ്യമായ പാര്‍ക്കിങ്  ഏരിയ ഉണ്ടായിരിക്കണമെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പാര്‍ക്കിങ് ഏരിയ കെട്ടിടത്തിന്റെ ഭാഗമാണ്. അവിടെ ഫീസ് പിരിക്കാന്‍ ഉടമയ്ക്കാവില്ലെന്നാണ്, പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനും പാര്‍ക്കിങ് ഏരിയ ഉണ്ടെന്നും അവര്‍ ഇത് ഫഌറ്റ് ഉടമകള്‍ക്കു വില്‍ക്കുകയാണ് ചെയ്യുന്നതെന്നും അസോസിയേഷന്റെ അഭിഭാഷകന്‍ വാദിച്ചു. അതു നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായമെന്ന് ബെഞ്ച് പ്രതികരിച്ചു. 

മാളിന് അകത്തുള്ള പാര്‍ക്കിങ് ഏരിയ നടത്തിപ്പുകാരുടെ സ്വകാര്യ ഇടമാണെന്നും അതു സൗജന്യമായി നല്‍കണമെന്നു പറയാനാവില്ലെന്നും അസോസിയേഷന്‍ വാദിച്ചു. തുറന്ന ഒരിടത്തു വണ്ടി നിര്‍ത്തിയിട്ടു പോവുന്നതു പോലെയല്ല മാളിലെ പാര്‍ക്കിങ് ഏരിയയില്‍. അവിടെ സുരക്ഷാ ജീവനക്കാരും സഹായികളുമുണ്ട്. സെന്‍സറുകള്‍, സിസിടിവി കാമറകള്‍ എന്നിവയുടെ നിരീക്ഷണം അവിടെയുണ്ട്. വലിയ ചെലവാണ് ഇവയ്ക്കു വേണ്ടിവരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കെട്ടിട നികുതിയും നല്‍കുന്നു- അസോസിയേഷന്‍ പറഞ്ഞു.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ എന്നിങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ക്കിങ് ഫീസ് പിരിക്കുന്നുണ്ട്. ഹൈവേകളില്‍ ടോള്‍ പിരിക്കുന്നു. മാളുകള്‍ക്കു മാത്രമായി പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് അസോസിയേഷന്‍ വാദിച്ചു. പാര്‍ക്കിങ് സൗജന്യമാക്കണമെന്ന് നിര്‍ദേശിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നികുതിയില്‍ വലിയ കുറവുണ്ടാവുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

കേസ് വീണ്ടും അടുത്ത മാസം 21ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com