കൊച്ചി: തൃക്കാക്കരയില്‍ വിജയിച്ചതോടെ നിലവിലെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ എന്ന ബഹുമതിയും ഉമാ തോമസിനെ തേടിയെത്തി. വടകരയില്‍ നിന്നും വിജയിച്ച ആര്‍എംപിയുടെ കെ കെ രമയാണ് യുഡിഎഫ് ക്യാമ്പിലുണ്ടായിരുന്ന ഏക വനിതാ ജനപ്രതിനിധി. ഇപ്പോള്‍ രമയ്ക്ക് കൂട്ടായി ഉമയുമെത്തി.
കഴിഞ്ഞ മൂന്നു നിയമസഭകളിലും യുഡിഎഫിന് ഒരു വനിതാ എംഎല്‍എ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അപൂര്‍വ്വതയുമുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഷാനി മോള്‍ ഉസ്മാനായിരുന്നു കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ. അരൂരില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ നിയമസഭയിലെത്തിയത്.
അതിന് മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി കെ ജയലക്ഷ്മി മാത്രമാണ് വിജയിച്ചത്. യുഡിഎഫിലെ ഏക വനിതാ പ്രതിനിധിയായ ജയലക്ഷ്മി മന്ത്രിയുമായി.
കെ എസ് യുവിലൂടെയാണ് ഉമാ തോമസ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1982ല്‍ കെഎസ് യു പാനലില്‍ മഹാരാജാസ് കോളജില്‍ വനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 1984 ല്‍ മഹാരാജാസ് കോളജില്‍ വൈസ് ചെയര്‍പേഴ്‌സണായി. 1987 ല്‍ പിടി തോമസുമായി വിവാഹം. തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്മാറി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ