'അമ്മ'യില്‍ ഇനി പ്രശ്‌ന പരിഹാര സമിതിയില്ല; മൊത്തം സിനിമാ മേഖലയ്ക്കും വേണ്ടി കമ്മിറ്റി

വിഷയത്തില്‍ നാളെ ഫിലിം ചേംബറുമായി ചര്‍ച്ച നടത്തുമെന്ന് ഇടവേള ബാബു പറഞ്ഞു
amma_meeting
amma_meeting

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ ഇനി ആഭ്യന്തര
പ്രശ്‌ന പരിഹാര സമിതി ഇല്ല. പകരം മുഴുവന്‍ സിനിമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിന് കീഴില്‍ കമ്മിറ്റി നിലവില്‍ വരുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വിഷയത്തില്‍ നാളെ ഫിലിം ചേംബറുമായി ചര്‍ച്ച നടത്തുമെന്ന് ഇടവേള ബാബു പറഞ്ഞു. 

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍ 'അമ്മ' പ്രശ്‌ന പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചിരുന്നു. ഇന്ന് ചേര്‍ന്ന 'അമ്മ' ജനറല്‍ ബോഡി യോഗം സെല്‍ പുനസംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസ് വന്നതിന് പിന്നാലെയാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടന പ്രശ്‌ന പരിഹാര സമിതി രൂപീകരിച്ചത്. 

വിജയ് ബാബു വിഷയം കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

'അമ്മ' തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി. പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു. നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടന്‍ സിദ്ധിഖ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതുമെന്നുമെല്ലാമുള്ള ചര്‍ച്ചകള്‍ വന്നു. ഭൂരിപക്ഷം ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com