ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ രഹസ്യ ഭാഗത്ത് വിരൽ കൊണ്ട് കുത്തിയെന്ന കേസിൽ പോക്സോ കുറ്റം നിലനിൽക്കുമോ എന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിൽ വിചാരണ കോടതി നൽകിയ ഏഴ് വർഷത്തെ ശിക്ഷ മൂന്ന് വർഷമാക്കി കേരള ഹൈക്കോടതി കുറച്ചിരുന്നു. ഇതിനെതിരെ ഇരയുടെ മാതാവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് ആണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വിരൽ കൊണ്ട് കുത്തി എന്ന മൊഴിയെ അടിസ്ഥാനമാക്കി പോക്സോ കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കുന്നത്. കൊല്ലം ജില്ലയിലെ 12കാരിയുടെ മാതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പെൺകുട്ടി ടിവി കണ്ടു കൊണ്ടിരിക്കെ രഹസ്യ ഭാഗത്ത് പ്രതി വിരൽ പ്രവേശിപ്പിച്ചു
പെൺകുട്ടി വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കെ പ്രതി രഹസ്യ ഭാഗത്ത് പ്രതി വിരൽ പ്രവേശിപ്പിച്ചു എന്നാണ് കേസ്. ജയിൽ മോചിതനായ പ്രതി ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.
2014ലാണ് സംഭവം. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ഏഴ് വർഷം തടവും പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. എന്നാൽ വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയും വിരൽ കൊണ്ട് കുത്തിയെന്നാണ് മൊഴിയെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ ഈ വാദം അംഗീകരിച്ചാണ് 7 വർഷത്തെ ശിക്ഷ 3 വർഷമാക്കി ഹൈക്കോടതി കുറച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ