കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ബിജെപി കോര്‍ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴിക്കോട്ട് വെച്ചാണ് യോഗം ചേരുന്നത്. സ്ഥാനാര്‍ത്ഥിക്കു പുറമെ, തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നവര്‍, പ്രചാരണതന്ത്രം തുടങ്ങിയവയും ചര്‍ച്ചയാകും.
കോഴിക്കോട്ടെ കോര്‍ കമ്മിറ്റിയോഗത്തിന് ശേഷം ഇന്നു വൈകീട്ടോടെ ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, സംസ്ഥാന വക്താവ് ടി പി സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
എഎന്‍ രാധാകൃഷ്ണന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതാവിനെ തന്നെ നിര്‍ത്തി കടുത്ത പോരാട്ടം കാഴ്ചവെക്കണമെന്നാണ് രാധാകൃഷ്ണനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വനിതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സിന്ധുമോള്‍ക്ക് നറുക്ക് വീണേക്കും.
തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലക്കാരായ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരടങ്ങുന്ന സമിതി ജില്ലയിലെ പ്രധാന നേതാക്കളുമായി ഒരുമാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ