തൃശൂർ: വിദ്വേഷ മുദ്രാവാക്യം കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം യഹിയ തങ്ങൾ അറസ്റ്റിൽ. ആലപ്പുഴ സമ്മേളനത്തിന്റെ ചെയർമാൻ കൂടിയായിരുന്നു യഹിയ തങ്ങൾ.
തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴ പൊലീസ് തൃശൂർ കുന്നംകുളത്തു വച്ചാണ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
കേസിൽ നേരത്തെ റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ പത്ത് വയസുകാരന്റെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശി അഷ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അഷ്‌കറിന്റെയും കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയുടെ വീട്ടിൽ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസമാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയിരുന്നു.
കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. 'ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?' ഇതിൽ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബസമേതം പങ്കെടുക്കാറുണ്ടെന്നും അഷ്‌കർ പറഞ്ഞു. വിവാദ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്ന് പത്ത് വയസുകാരൻ പറഞ്ഞു. മുദ്രാവാക്യം കാണാതെ പഠിച്ചതാണ്. മുമ്പും വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
മുദ്രാവാക്യം വിളി വിവാദമായതോടെ മുങ്ങിയ കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസമാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സംഘമെത്തി കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ