തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം. മൂന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ റോഡില്‍ വാഹന തിരക്കുള്ള സമയത്തായിരുന്നു സംഭവം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി സലിം അടക്കം മൂന്ന് പേരാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി ഉയര്‍ത്തിയത്.
ഇന്ന് സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുറവായിരുന്നു. അപ്രതീക്ഷിതമായി യുവാക്കള്‍ റോഡിന്റെ നടുവില്‍ എത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളെ പൊലീസെത്തി അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അതിനിടെ തീകൊളുത്തും മുന്‍പ് വെള്ളമൊഴിച്ച് പൊലീസ് അത്യാഹിതം ഒഴിവാക്കി.തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ ഇവര്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവരുമായി വേര്‍പിരിഞ്ഞ പങ്കാളി വധഭീഷണി മുഴക്കുന്നു എന്നതാണ് ഇവരുടെ പരാതി. ഇതിന്റെ തെളിവുകള്‍ അടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രാദേശിക പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പ്രതിഷേധത്തിനായി യുവാക്കള്‍ ഭരണസിരാകേന്ദ്രം തെരഞ്ഞെടുക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ