രണ്ടു ദിവസമായി ഭക്ഷണം വരുത്തിയില്ല, ഫ്ളാറ്റ് തുറന്നത് ഫോണിൽ കിട്ടാത്തതിനാൽ; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം

വിദേശത്തുള്ള ഭാര്യ റുബീനയ്ക്ക് രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ജയ്സൺ ഇളംകുളം/ ഫെയ്സ്ബുക്ക്
ജയ്സൺ ഇളംകുളം/ ഫെയ്സ്ബുക്ക്

കൊച്ചി; സിനിമാ നിർമാതാവ് ജയ്സൻ ഇളംകുളത്തിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വിദേശത്തുള്ള ഭാര്യ റുബീനയ്ക്ക് രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഫോണിൽ കിട്ടാത്ത വിവരം റുബീന പിതാവിനെയാണ് വിളിച്ച് അറിയിച്ചത്. തുടർന്ന് പനമ്പള്ളിനഗറിലെ ഫ്ലാറ്റിയപ്പോൾ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ഫ്ളാറ്റ് തുറക്കുന്നത്. തുടർന്നാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ജയ്സനെ കണ്ടെത്തിയത്. 

രണ്ടു ദിവസമായി ഫ്ലാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്ലാറ്റിലുള്ളവർ പറയുന്നു. രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നത് ഫ്ലാറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മരുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നാണു പരിശോധനയിൽ വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. 

അവസാനം നിർമിച്ച സിനിമ ജയ്സനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും അവർ പറയുന്നു. ജയ്സന്റെ മൃതദേഹം ഇൻക്വസ്റ്റ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനുംശേഷം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്കാരം നടത്താനാണ് ആലോചിച്ചിരിക്കുന്നതെന്നു ബന്ധുക്കൾ പറഞ്ഞു. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com