'ചൂളമടിച്ച്' കൊച്ചുവേളി, പുതിയ പ്ലാറ്റ്‌ഫോമുകള്‍ റെഡി; കേരളത്തിലേക്ക് ഇനി കൂടുതല്‍ ട്രെയിനുകള്‍? 

കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി. 3 പുതിയ പ്ലാറ്റ്‌ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് ഒരുങ്ങിയത്.

ഇതോടെ മൊത്തം 6 പ്ലാറ്റ്‌ഫോമുകള്‍, 4 സ്റ്റേബിളിങ് ലൈനുകള്‍, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്ലൈനുകള്‍ എന്നിവയാണു കോച്ചുവേളിയില്‍ സജ്ജമായത്. തിരുവനന്തപുരം ഡിവിഷന് ട്രെയിനുകള്‍ നഷ്ടമാകുന്നത് ഇനി ഒഴിവാകും. ഡിവിഷന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് പ്ലാറ്റ്‌ഫോമുകള്‍ ഇല്ലെന്നത് ആയിരുന്നു പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. 2005ല്‍ നടപ്പാക്കേണ്ടിയിരുന്ന മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയായത് 17 വര്‍ഷത്തിന് ശേഷമാണ്.

2005ല്‍ സ്ഥാപിച്ച സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ്‌ഫോമിനു താഴെ ട്രാക്കില്ലെന്നത് ആയിരുന്നു പോരായ്മ. പ്ലാറ്റ്‌ഫോം ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതിനാല്‍ ട്രെയിനുകളുടെ പ്ലാറ്റ്‌ഫോം മാറ്റവും ഷണ്ടിങ്ങും ഇവിടെ പ്രയാസമായിരുന്നു. 39 കോടി രൂപ ചെലവിലാണു രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായത്.

കൊച്ചുവേളിയില്‍ സൗകര്യമില്ലെന്നു പറഞ്ഞു ട്രെയിനുകള്‍ വേണ്ടെന്നു വയ്ക്കാന്‍ തിരുവനന്തപുരം ഡിവിഷനോ ദക്ഷിണ റെയില്‍വേയ്‌ക്കോ ഇനി കഴിയില്ല. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു ഇനി ഒരു സ്റ്റേബിളിങ് ലൈനും ഒരു പിറ്റ് ലൈനും കൂടി കൊച്ചുവേളിയില്‍ വരാനുണ്ട്. മാസ്റ്റര്‍ പ്ലാനിന്റെ മൂന്നാം ഘട്ടത്തിനു പിന്നീട് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. കൊച്ചുവേളിയില്‍ ട്രാക്കുകളുടെ കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.

 2021ല്‍ മാത്രമാണു റെയില്‍വേ പ്ലാറ്റ്‌ഫോം വിപുലീകരണ പദ്ധതി ഏറ്റെടുത്തത്. 39 കോടിയുടെ പദ്ധതിക്ക് ആദ്യം അനുവദിച്ചത് 4 കോടി മാത്രം. ഇതു കുടിശിക തീര്‍ക്കാന്‍കൂടി തികയാതിരുന്നതിനാല്‍ കരാറുകാര്‍ പണി നിര്‍ത്തി പോയി. 

കൂടുതല്‍ പ്ലാറ്റ്‌ഫോം സൗകര്യം വന്നതോടെ ട്രെയിനുകള്‍ അനാവശ്യമായി ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ കഴിയും. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റേഷനില്‍ 6 പ്ലാറ്റ്‌ഫോമുകളില്‍ മൂന്നെണം മാത്രമാണു പ്രവര്‍ത്തന ക്ഷമമായിരുന്നത്. ഒന്നില്‍ ട്രാക്ക് ഇല്ലായിരുന്നെങ്കില്‍ മറ്റു രണ്ടെണ്ണത്തില്‍ സിഗ്നല്‍ സംവിധാനം ഇല്ലായിരുന്നു. മൈസൂരു  കൊച്ചുവേളി, ബെംഗളൂരു  കൊച്ചുവേളി ഹംസഫര്‍ എന്നിവ രാവിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് ഔട്ടറില്‍ കിടക്കണമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com